തിരുവനന്തപുരം: ലഹരിക്കെതിരെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ‘ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ഐ.ഇ.ടിയും ആഭ്യന്തര വകുപ്പും സംയുക്തമായാണ് ‘തൂഫാൻ – ലഹരിക്കെതിരെ പോരാട്ടം’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്.
എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദ് പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രഖ്യാപനം നടത്തിയത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ലഹരിയുടെ ദൂഷ്യഫലങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുകയും പ്രതിരോധ സന്ദേശം ശക്തമാക്കുകയും ചെയ്യുന്ന ആശയങ്ങൾ ഷോർട്ട് ഫിലിമുകളായി അവതരിപ്പിക്കാം.
മത്സരം ആദ്യം ജില്ലാതലത്തിലാണ് നടക്കുക. ഓരോ ജില്ലയിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ജില്ലാതല ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 75,000 രൂപ, മൂന്നാം സ്ഥാനത്തിന് 50,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. മൂന്ന് സംസ്ഥാനതല ജേതാക്കൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
ലഹരിക്കെതിരായ സാമൂഹിക ബോധവൽക്കരണത്തിന് വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രയോജനപ്പെടുത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ക്യാമറയിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനുള്ള അവസരമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.





