കോഴിക്കോട് : ഓണക്കാലം എത്തിയതോടെ സംസ്ഥാനത്തെ പൂവിപണി സജീവമായി, ചിങ്ങം ഒന്നുമുതൽ നാടെങ്ങും പൂക്കളങ്ങൾ നിറഞ്ഞു തുടങ്ങിയെങ്കിലും ഇത്തവണ പൂക്കൾക്ക് വിപണിയിൽ പൊന്നുംവിലയാണ്. മഴക്കുറവ് മൂലം തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രധാന പൂകൃഷി കേന്ദ്രങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതോടെ ഓണപ്പൂക്കളം ഒരുക്കാൻ ഇത്തവണ മലയാളിക്ക് കീശ കാലിയാക്കേണ്ടിവരുമെന്ന് ചുരുക്കം.
ഇത്തവണ ഓണവിപണിയിലെ ഏറ്റവും വിലയേറിയ താരം അരളിയാണ്. കോഴിക്കോട് വിപണിയിൽ അരളിക്ക് കിലോയ്ക്ക് ശരാശരി 600 രൂപ വരെ വിലയുണ്ട്. മറ്റ് ജില്ലകളിലും 300 മുതൽ 450 രൂപ വരെയാണ് അരളിക്ക് ഈടാക്കുന്നത്. മുല്ലപ്പൂവിനും പിച്ചിപ്പൂവിനും കിലോയ്ക്ക് 1000 മുതൽ 2000 രൂപ വരെയാണ് നിലവിലെ വില. ആഘോഷങ്ങളും കല്യാണങ്ങളും സജീവമാകുന്നതോടെ മുല്ലപ്പൂവില 3000 രൂപ വരെ ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം
ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലികൾക്ക് വിപണിയിൽ 80 മുതൽ 180 രൂപ വരെയാണ് വില. ജമന്തിക്ക് 200 മുതൽ 500 രൂപ വരെയും വാടാമല്ലിക്ക് 160 മുതൽ 300 രൂപ വരെയും ഈടാക്കുന്നുണ്ട്. പനിനീർപ്പൂവിന് 200 മുതൽ 400 രൂപ വരെയാണ് ശരാശരി വില.
Onam related





